Showing posts with label ധര്‍മസമരം 3. Show all posts
Showing posts with label ധര്‍മസമരം 3. Show all posts

ധര്‍മസമരം 3



എന്താണീ ധര്‍മം? ധര്‍മം എന്നാല്‍ മുറ, കര്‍ത്തവ്യം എന്നൊക്കെയാണ്‌ ഭാഷാര്‍ത്ഥം. പക്ഷെ, അത്ര ലഘുവും സങ്കുചിതവുമായ ഒരര്‍ത്ഥത്തിലല്ല ആ പദം സാങ്കേതികമായി പ്രയോഗിക്കപ്പെടുന്നത്‌. പ്രപഞ്ചവും അതിലെ സമസ്ത വസ്തുക്കളുമുള്‍ക്കൊള്ളുമാറ്‌, അതിവിശാലവും അഗാധവുമായ ഒരര്‍ത്ഥമാണ്‌ ധര്‍മശബ്ദത്തിനുള്ളത്‌. താനാര്‌, എവിടെനിന്ന്‌ എങ്ങനെ എന്തിന്‌ ഇവിടെവന്നു, ഇനി എങ്ങോട്ട്‌ പോകുന്നു? ഈ പ്രശ്നങ്ങള്‍ക്കുള്ള ശരിയായ ഉത്തരങ്ങള്‍ മനുഷ്യന്‍ അറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അവന്റെ ധര്‍മബോധം. വലിയ വലിയ ദാര്‍ശനികന്മാരും തത്വചിന്താരംഗത്ത്‌ ഏറ്റവും അധുനാതനവും വിപ്ലവാത്മകവുമായ അസ്തിത്വവാദ (എക്സിസ്റ്റഷ്യലിസം)ത്തി​‍െന്‍റ ഉപജ്ഞാതവായ കിര്‍ക്കോഗാഡിനെപ്പറ്റി രസാവഹമായൊരു കഥയുണ്ട്‍്‌. ചിന്തയിലാമഗ്നനായി പരിസരബോധമില്ലാതെ നടക്കവെ അദ്ദേഹം ആരുടെയോ ദേഹത്ത്‌ ചെന്നുമുട്ടി. കുപിതനായ ആ അപരിചിതന്‍ ഉറക്കെ ചോദിച്ചു. “നീ ആര്‌“? കിര്‍ക്കേഗാഡി​‍െന്‍റ ഉത്തരം ഒട്ടു കൗതുകാവഹമായിരുന്നു: “ഞാന്‍ ആരെന്നോ?... അത്‌ അറിയാന്‍ കഴിഞ്ഞിരുന്നുവേങ്കില്‍!“ അദ്ദേഹം വീണ്ടും ചിന്തയില്‍ മുഴുകി.

അസ്തിത്വചിന്താവിഷയത്തില്‍ നോബല്‍ സമ്മാനിതനായ ജീന്‍പോള്‍ സാര്‍ത്രി​‍െന്‍റ വീക്ഷണത്തില്‍ ജീവിതം പൊള്ളയാണ്‌. അര്‍ത്ഥശൂന്യമായ ഒരു സ്വാതന്ത്ര്യം മാത്രമാണ്‌ ജീവിതധനം. വിലകുറഞ്ഞ മനുഷ്യന്‍! ഗാര്‍ത്തൃ എഴുതിയ “സ്വയംകൃത ചരിത്രം“ എന്ന പുസ്തകത്തി​‍െന്‍റ ആദ്യഭാഗത്ത്‌ പറയുന്നു: “മരണം ഒരു യാഥാര്‍ത്ഥ്യമായി ഞാന്‍ കണ്ടു. അപ്പുറത്തേക്ക്‌ നോക്കുന്നതിനര്‍ത്ഥമില്ല. അതിനാല്‍, മരണത്തി​‍െന്‍റ നിഴലില്‍ ജീവിക്കാമെന്നു നിശ്ചയിച്ചു. നമ്മുടെ ശങ്കരക്കുറുപ്പ്‌ “ഓടക്കുഴലിലൂടെ പാടുന്നു:
“ഞാനര്‍ത്ഥമറ്റ നിഴലസ്ഥിരമാം കിനാവൂ
താനല്ലയോ മലിനമായ മദീയ ജന്മം!“

ചുരുക്കത്തില്‍ ജീവിതത്തി​‍െന്‍റ അര്‍ത്ഥം ആധുനിക ബുദ്ധിരാക്ഷസന്മാര്‍ക്കുപോലും പിടികിട്ടിയിട്ടില്ല. അതിനാല്‍, മാനവജീവിതത്തെ അവര്‍ നിരര്‍ത്ഥകമായി വിലയിരുത്തി. മതാചാര്യന്മാരുടെ പ്രബോധനം തള്ളിപ്പറഞ്ഞു. സ്വബുദ്ധ്യാ എല്ലാം കണ്ടെത്തണമെന്ന ശാഠ്യക്കാര്‍ക്ക്‌ മനുഷ്യ​‍െന്‍റ പൊരുള്‍ കണ്ടെത്തുവാന്‍ കഴിയാത്തതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാല്‍, മതാചാര്യന്മാരുടെ ഉദ്ബോധനത്തില്‍ വിശ്വസിക്കുന്ന നമുക്കീ പ്രശ്നത്തില്‍ സങ്കീര്‍ണത അനുഭവപ്പെടേണ്ടതില്ല. മതാചാര്യന്മാരുടെ വീക്ഷണത്തില്‍ അര്‍ത്ഥമില്ലാത്ത കിനാവല്ല മനുഷ്യജീവിതം. വളരെ അര്‍ത്ഥവത്തായ ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്‌.

എല്ലാ പ്രവാചകന്മാരും ലോകത്തെ പഠിപ്പിച്ചതു മൗലികമായി ഒന്നാണെന്ന്‌ മുസ്ലിംകള്‍ വിശ്വസിക്കുന്നു. ഭാഷാ ശൈലികളില്‍ അല്‍പസ്വല്‍പ വ്യത്യാസം കാണുമെങ്കിലും അടിസ്ഥാനതത്വങ്ങളില്‍ യാതൊരന്തരവുമില്ല. അപ്പോലെ ആരാധനാരീതികളിലും ആചാരോപചാരങ്ങളിലും വൈവിധ്യം കണ്ടേക്കും. അത്‌ സാരമുള്ളതല്ല. ദൈവത്തി​‍െന്‍റ സന്ദേശവാഹകനായി വന്ന എല്ലാ ഓരോ പ്രവാചകനിലും ഓരോ വേദത്തിലും വിശ്വസിക്കണമെന്നാണ്‌ ഖുര്‍ആന്‍ തദനുയായികളെ അനുശാസിച്ചിട്ടുള്ളത്‌. “ലാനുഫര്‍റിഖു ബൈന അഹദിന്‍ മിര്‍റുസുലിഹീ“ (2:285) എന്നു തുറന്നു പ്രഖ്യാപിക്കണമെന്ന്‌ മുസ്ലിംകളെ അല്ലാഹു നിര്‍ബന്ധിക്കുന്നു. “ഒരൊറ്റ ദൈവസന്ദേശഹരനേയും ഞങ്ങള്‍ തള്ളിപ്പറയുകയില്ല“ എന്നു സാരം.

ആറ്‌
എല്ലാ പ്രവാചകന്മാരുടെയും പ്രബോധനങ്ങള്‍ ഉദ്ധരിക്കുവാന്‍ സന്ദര്‍ഭം പോരാ. ഇവിടെ മുഹമ്മദ്‌ നബിയുടെ പ്രബോധനത്തി​‍െന്‍റ സാരാംശം മാത്രം ചുരുക്കി വിവരിക്കാം. മനുഷ്യനുള്‍പ്പെടെയുള്ള ഈ സുവിശാല പ്രപഞ്ചത്തി​‍െന്‍റ സൃഷ്ടികര്‍ത്താവും ഉടമസ്ഥനും ഭരണകര്‍ത്താവും ഏകനായ ദൈവമാകുന്നു. ദൈവത്തി​‍െന്‍റ സൃഷ്ടിയും അടിമയും പ്രജയുമാണ്‌ പ്രപഞ്ചാം. പ്രകൃതി നിയമം എന്നു പറയുന്ന ബലിഷ്ഠവും അലംഘ്യവുമായ ഒരു നിയമപാശത്താല്‍ ദൈവം പ്രപഞ്ചമഖിലത്തെയും ബന്ധിച്ചിരിക്കുന്നു. അതിനാല്‍, അവ​‍െന്‍റ ആധിപത്യത്തിലും പിടിത്തത്തിലും നിന്ന്‌ ഒരൊറ്റ വസ്തുവിനും സ്വതന്ത്രമാവുക ശക്യമല്ല. ജഗത്തും അതിലുള്ള എപ്പേര്‍പ്പെട്ട വസ്തുവകകളും പ്രകൃതിനിയമം സനിഷ്കര്‍ഷം പാലിക്കുക വഴി സ്രഷ്ടാവി​‍െന്‍റ മഹിമാപ്രഭാവം അലിഖിത ഭാഷയില്‍ പാടിപ്പുകഴ്ത്തുന്നു. അവനെ സ്തോത്രകീര്‍ത്തനം ചെയ്യുന്നു. ആ അവസ്ഥക്കും വ്യവസ്ഥക്കും മാറ്റമില്ല.
പ്രകൃതിപരമായ നിയമവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുഷ്യനും അങ്ങനെതന്നെ. അവ​‍െന്‍റ ഉല്‍പത്തി, നിലനില്‍പ്പ്‌, വളര്‍ച്ച, മരണം തുടങ്ങിയവയെല്ലാം തന്നെ പ്രാപഞ്ചിക നിയമവ്യവസ്ഥക്ക്‌ അനുരൂപമായി നടക്കുന്നു. ആ നിയമബന്ധനത്തില്‍നിന്ന്‌ സ്വതന്ത്രനാവുക മനുഷ്യനും സാധ്യമല്ല. അതിനാല്‍, ഈ രംഗത്ത്‌ മനുഷ്യന്‍ അസ്വതന്ത്രനും പരതന്ത്രനും തന്നെ. ആ നിലക്ക്‌ അവന്‍ ദൈവത്തി​‍െന്‍റ സൃഷ്ടിയെന്നപോലെ അടിമയും പ്രജയുമാകുന്നു.

എന്നാല്‍, മറ്റു പ്രാപഞ്ചിക പദാര്‍ത്ഥങ്ങള്‍ക്കൊന്നുമില്ലാത്തൊരു സവിശേഷത മനുഷ്യനുണ്ട്‌. ചില ജീവിതവശങ്ങളില്‍ അവന്‍ സ്വതന്ത്രനാണെന്നുള്ള വസ്തുതയാണത്‌. പ്രസ്തുത ജീവിതവശങ്ങളെ സംബന്ധിച്ചേടത്തോളം അവന്‍ പ്രകൃതി നിയമത്തിന്‌ അതീതനാണ്‌. അവിടെ ഇന്ന നയം കൈക്കൊള്ളണമെന്നോ ഇന്നത്‌ കൊള്ളരുതെന്നോ പ്രകൃതി നിര്‍ബന്ധിക്കുന്നില്ല. ഒരു ഉദാഹരണത്തിലൂടെ ഇത്‌ നമുക്ക്‌ മനസിലാക്കാവുന്നതാണ്‌. മനുഷ്യന്‍ ഒരു നാഗരിക ജീവി അത്രെ. നാഗരിക രംഗത്ത്‌ ഇന്നത്‌ സ്വീകരിക്കണമെന്ന്‌ പ്രകൃതിക്ക്‌ ശാഠ്യമില്ല. യഥേഷ്ടം ഏത്‌ നാഗരികത സ്വായത്തമാക്കാനും മനുഷ്യന്ന്‌ സ്വാതന്ത്ര്യമുണ്ട്‌. അങ്ങനെ ഓരോ കൂട്ടര്‍ ഓരോ തരം നാഗരികത അംഗീകരിച്ചുവരുന്നു. ഈ സ്വാതന്ത്ര്യത്തെയാവണം സ്വാര്‍ത്ര അര്‍ത്ഥശൂന്യമായ സ്വാതന്ത്ര്യമെന്ന്‌ വിശേഷിപ്പിച്ചതു. വസ്തവത്തില്‍ അര്‍ത്ഥശൂന്യമല്ല, തികച്ചും അര്‍ത്ഥസംപുഷ്ടമാണത്‌. പ്രവാചകപ്രബോധനം അംഗീകരിക്കുന്നവര്‍ക്കേ അതി​‍െന്‍റ അര്‍ത്ഥം ഗ്രാഹ്യമാവൂ എന്നു മാത്രം.
പ്രപഞ്ചനാഥന്‍ മനുഷ്യനെ ഭൂലോകത്തേക്ക്‌ നിയോഗിച്ചതു ത​‍െന്‍റ “ഖലീഫ“ അഥവാ പ്രതിനിധി എന്ന നിലയിലത്രേ. മനുഷ്യനെ ഇങ്ങോട്ട്‌ നിയോഗിച്ചതു ഒരു പ്രഖ്യാപനാനന്തരമായിരുന്നു: “ഞാന്‍ ഭൂലോകത്ത്‌ ഒരു പ്രതിനിധിയെ നിയമിക്കുകയാണ്‌“ (ഖു 2:30). ഇതായിരുന്നു പ്രഖ്യാപനം. ദൈവത്തി​‍െന്‍റ ഒരു കൊച്ചു സ്റ്റേറ്റായ, അല്ലെങ്കില്‍ എസ്റ്റേറ്റായ ഈ ഭൂലോകത്തെ ദൈവപ്രതിനിധിയെന്ന നിലയില്‍ ഭരിക്കുക - അതാണ്‌ മനുഷ്യ​‍െന്‍റ ചുമതല. കര്‍മസ്വാതന്ത്ര്യമില്ലാതെ അക്കാര്യം നിര്‍വഹിക്കുവാന്‍ പറ്റില്ല. അവന്ന്‌ ലബ്ധമായ സ്വാതന്ത്ര്യത്തി​‍െന്‍റ അര്‍ത്ഥം ഇപ്പോള്‍ മനസിലായില്ലേ?

എന്നാ, മനുഷ്യസിദ്ധമായ സ്വാതന്ത്ര്യം രണ്ടു വിധത്തിലുപയോഗപ്പെടുത്താന്‍ കഴിയുന്നു-പുരോഗതിയുടെ മാര്‍ഗത്തിലുപയോഗിക്കുമ്പോള്‍ രചനാത്മക ഫലങ്ങള്‍, അഥവാ, സദ്ഫലങ്ങള്‍ സംജാതമാകുന്നു. അധോഗതിയുടെ മാര്‍ഗത്തില്‍ പ്രയോഗിക്കുമ്പോള്‍ നിഷേധാത്മക ഫലങ്ങള്‍, അല്ലെങ്കില്‍ ദുഷ്ഫലങ്ങളുളവാക്കുന്നു. അല്ലാഹു മനുഷ്യ​‍െന്‍റ സ്വാതന്ത്ര്യം പുരോഗമന വീഥിയില്‍ പ്രയോഗിക്കുന്നതാണ്‌ ഇഷ്ടപ്പെടുന്നത്‌. അങ്ങനെ കൂടുതല്‍ കൂടുതല്‍ സദ്ഫലങ്ങള്‍ സംജാതമാവാന്‍ ഇച്ഛിക്കുന്നു. ദുഷ്ഫലവും വിനാശവും ഉടലെടുക്കുന്നത്‌ അവനിഷ്ടപ്പെടുന്നില്ല (ഖു 2:205). അതിനാല്‍, പുരോഗമനപാതയെന്തെന്നും അധോഗമന പാതയെന്തെന്നും കാട്ടിക്കൊടുക്കേണ്ടത്‌ സ്വന്തം ബാധ്യതയായി ദൈവമേറ്റെടുത്തു. (ഖു.92:13).


ഏഴ്‌
മനുഷ്യനെ വഴി കാണിക്കുന്നവനായി പടച്ച റബ്ബ്‌ നാലുപാധികളാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. 1. സഹജാവബോധം 2. ബുദ്ധി അഥവാ വിവേചനശക്തി, 3. പ്രവാചകന്മാര്‍, 4. ദൈവിക ഗ്രന്ഥങ്ങള്‍.
ഒന്നാമത്തെ മാര്‍ഗദര്‍ശിയായ സഹജബോധം മനുഷ്യനില്‍ ജന്മനാ നിക്ഷിപ്തമാണ്‌. പുസ്തകപാരായണം മുഖേനയോ, ഗുരുമുഖത്തുനിന്നോ നേടിയെടുക്കുന്നതല്ല ആ ബോധം. ഉദാഹരണമായി, ജനിച്ച ഉടനെ ശിശു കരയുന്നു. വിശപ്പ്പോലെയുള്ള എന്തെങ്കിലുമൊരു പ്രശ്നത്തി​‍െന്‍റ നിവൃത്തിക്കായിരിക്കും ആ കരച്ചില്‍. സഹജാവബോധത്തി​‍െന്‍റ മാര്‍ഗനിര്‍ദ്ദേശഫലമാണത്‌. ഇതുപ്രകാരം നായ അതി​‍െന്‍റ യജമാനനെ സ്നേഹിക്കുകയും അയാളുടെ മുമ്പില്‍ അതി​‍െന്‍റ കൂറും ഭക്തിയും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഉപകാരം ചെയ്ത ആളോട്‌ കൃതജ്ഞത കാണിക്കുവാന്‍ നമ്മുടെ അന്തര്‍മണ്ഡലത്തില്‍നിന്ന്‌ ഒരു വിളി അനുഭവപ്പെടുന്നുണ്ട്‌. പ്രപഞ്ചം സൃഷ്ടിച്ച്‌ പരിപാലിക്കുകയും തനിക്ക്‌ വേണ്ടതെല്ലാം അതില്‍ സംവിധാനിച്ച്‌ സജ്ജീകരിക്കുകയും ചെയ്ത ശക്തിപൈതന്യത്തെ അറിയുമ്പോള്‍ എന്തെന്നില്ലാത്ത ഒരാരാധനാഭാവം മനുഷ്യ ഹൃദയത്തില്‍ അങ്കുരിക്കുന്നു. സഹജാവബോധത്തി​‍െന്‍റ പ്രതിഭാസങ്ങളത്രെ ഇതെല്ലാം.

ബുദ്ധി അതി​‍െന്‍റ മുമ്പില്‍ വരുന്ന വസ്തുതകളെക്കുറിച്ച്‌ വിശകലനം ചെയ്യുന്നു. നല്ലതും തീയതും, വേണ്ടതും വേണ്ടാത്തതും വിവേചനം ചെയ്യുന്നു. നന്മ കൊള്ളാനും തിന്മ തള്ളാനും ഉപദേശിക്കുന്നു. ആകയാല്‍ ബുദ്ധിയും ഒരു ദൈവിക മാര്‍ഗദര്‍ശനോപാധി തന്നെ.

കാലാന്തരേണ മനുഷ്യകുലം പുരോഗമിച്ച്‌ അവരുടെ ജനസംഖ്യ പെരുകി; പ്രശ്നങ്ങള്‍ സങ്കീര്‍ണമായി; ഭിന്നാഭിപ്രായം വര്‍ദ്ധിച്ചു; നാനാ കക്ഷികളുടലെടുത്തു. സംഘട്ടനമായി, യുദ്ധമായി, രക്തിച്ചൊരിച്ചിലായി. അങ്ങനെ ഭൂമിയെ സമുദ്ധരിക്കാന്‍ നിയുക്തനായ മനുഷ്യന്‍ അതിനെ നാശഗര്‍ത്തത്തിലേക്ക്‌ ആപതിപ്പിച്ചു. അപ്പോള്‍ മാര്‍ഗനിര്‍ദേശികളായി പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും ആവിര്‍ഭവിച്ചു.

ഖുര്‍ആന്‍ (10:19) പറയുന്നു: “മനുഷ്യര്‍ (ആദിയില്‍) ഒരേയൊരു സമൂഹമല്ലാതെ ആയിരുന്നില്ല. എന്നിട്ടവര്‍ ഭിന്നിച്ചു.“ മറ്റൊരിടത്ത്‌ (2: 213) ഇങ്ങനെ കാണുന്നു: “മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. (അവര്‍ ഭിന്നിച്ചുകളഞ്ഞു), അല്ലാഹു അപ്പോള്‍ (സുകൃതവാന്മാര്‍ക്ക്‌) ശുഭവാര്‍ത്തയും (ദുഷ്കൃതന്മാര്‍ക്കു) മൂന്നാര്റിയിപ്പും നല്‍കുന്നവരായിക്കൊണ്ട്‌ പ്രവാചകന്‍മാരെ നിയോഗിച്ചു. അവരുടെ കൂടെ ധര്‍മാനുസൃതം ഗ്രന്ഥങ്ങളും അവതരിപ്പിച്ചു. എന്തിനെന്നോ? തങ്ങള്‍ ഭിന്നിച്ച പ്രശ്നത്തില്‍ മനുഷ്യര്‍ക്കിടയില്‍ നിര്‍ണായകമായ വിധി കല്‍പിക്കുവാന്‍.“